Friday, March 7, 2008

പ്രണയദിനം -കഥാതന്തു


പുലരിയുടെ വെണ്മയില്‍ തെളിഞ്ഞു നിന്ന കോളേജ്‌ ഗാര്‍ഡന്റെ നടുക്കായി ഞങ്ങള്‍ വട്ടമിട്ടിരുന്നു."നമ്മുടെ നാടകത്തിനുള്ള ആശയവുമായി ആദ്യം വരുന്നത്‌ അരുണ്‍ കണ്ണാടി"ശ്വേത അനൗണ്‍സ്‌ ചെയ്തു."അതു വേണ്ട മോളേ അറേഞ്ച്‌മന്റ്‌ നടത്തുന്നത്‌ ഞാനും ആനന്ദുമാണ്‌.അതുകൊണ്ട്‌ കഥ രോഹിത്‌ പറയട്ടേ."ഞാന്‍ ഞെട്ടിപ്പോയി.എതിര്‍ക്കാന്‍ തുനിഞ്ഞപ്പോഴേക്കും അഭിവാദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.നിരസിക്കാന്‍ കഴിയാതെ ഞാന്‍ എണീറ്റു.കണ്ഠ്ശുദ്ധി വരുത്തി ഞാന്‍ ആരംഭിച്ചു.ഫെബ്രുവരി 14.കോരിച്ചൊരിയുന്ന മഴ. അയാള്‍ വൈറ്റിംഗ്‌ ഷെഡില്‍ ഒതുങ്ങി നിന്നു.നടപ്പതയിലൂടെ കുടയും ചൂടി നിരവധി ആളുകള്‍ പോകുന്നു.കുട വെറും ആവരണം മാത്രം,മഴയുടെ ശക്തി അവരെ നന്നായി നനച്ചിരുന്നു.അയാളുടെ കണ്ണുകള്‍ നിരപ്പിലൂടെ നടന്നു നീങ്ങുന്ന ആരെയോ പരതിക്കൊണ്ടിരുന്നു.ലക്ഷ്യം പ്രകടമല്ലാതിരുന്ന കണ്ണുകളില്‍ മഴത്തുള്ളികള്‍ പ്രതിഫലിച്ചു.ഒരു കാര്‍ വൈറ്റിംഗ്‌ ഷെഡിന്‌ മുന്‍പില്‍ വന്നു നിന്നു.അയാള്‍ ശുഭപ്രതീക്ഷയോടെ ആ കാറിലേക്ക്‌ നോക്കി.അതില്‍ നിന്ന് ഒരു മദ്ധ്യവയസ്കന്‍ പുറത്തിറങ്ങി.കഥാനായകന്‍ വിമ്മിട്ടത്തോടെ മുഖം തിരിച്ചു.നായകന്റെ ഏകാന്തതക്ക്‌ വിരാമം വരുത്തി അയാള്‍ വൈറ്റിംഗ്‌ ഷെഡില്‍ പ്രവേശിച്ചു."എവിടേക്കാ?""എവിടേക്കുമില്ല.ഒരാളെ കാത്തുനില്‍ക്കുകയാ.""ആരെ, എന്താ കാര്യം?""പറയാന്‍ മനസില്ല.ഒന്നു മിണ്ടാതെ നില്‍ക്കാമോ?"നായകന്‍ മുഖം തിരിച്ചു.ആഗതന്‍ ജാള്യതയോടെ മൂലയിലേക്കൊതുങ്ങി.പതിനഞ്ചു മിനിറ്റിനകം ബസ്‌ വന്നു.അതില്‍ നിന്നും ഇറങ്ങുന്നവരെ അയാള്‍ ഇമ വെട്ടാതെ നോക്കി നിന്നു.അയാളുടെ കണ്ണുകളില്‍ പ്രത്യാശയുടെ പൊന്‍ കിരണം.സുന്ദരിയായ ഒരു പെണ്‍കുട്ടി അതാ പുറത്തിറങ്ങുന്നു.അവള്‍ നായകന്റെ അടുത്തേക്ക്‌ നീങ്ങി.കഥാനായകന്റെ ഭാവം-ആഹ്ലാദം,ശുഭാപ്തി വിശ്വാസം."ഞാന്‍ വൈകിയോ?""ഒരു പതിനഞ്ചു മിനിറ്റ്‌ പക്ഷെ സാരമില്ല."വൈറ്റിംഗ്‌ ഷെഡിന്റെ ഒരു വശത്ത്‌ ആളുകളുടെ എണ്ണം കൂടിയപ്പോഴും അവര്‍ക്കിറയില്‍ മൗനം നിഴലിച്ചു നിന്നു.മഴയുടെ തുടികൊട്ട്‌ നിലച്ചപ്പോള്‍ അവന്‍ എഴുന്നേറ്റു."ഇന്ന് വാലന്റൈന്‍സ്‌ ഡേ ആണ്‌.നീ വാക്കു പാലിച്ചു-പറഞ്ഞ സ്ഥലത്തെത്തി,പക്ഷെ ഇതു വരെ മറുപടി കിട്ടിയില്ല."അവള്‍ ഒരു ധൈര്യത്തിനെന്നോണം തൂണില്‍ ചാരി നിന്നു."എനിക്ക്‌ എനിക്ക്‌ ,,,,ഞാന്‍ കുറേ ആലോചിച്ചു.എന്താണ്‌ ചെയ്യേണ്ടതെന്നറിയില്ല.എന്റെ അച്ഛനും അമ്മയും കിടപ്പാണ്‌.കുടുംബം പട്ടിണിയാണ്‌.കിട്ടുമെന്ന് കരുതിയ ജോലിക്ക്‌ ഒരു മാസം കൂടെ കാക്കണം.ഒറ്റമകളായ ഞാന്‍ കുടുംബശ്രീ പണികള്‍ക്ക്‌ പോയാണ്‌ ജീവിതം തള്ളി നീക്കുന്നത്‌.നിനക്ക്‌ എന്റെ ജീവിതസാഹചര്യം മനസിലാക്കാന്‍ കഴിയുമോ എന്നറിയില്ല.ഇപ്പൊഴും എന്താണ്‌ പറയേണ്ടതെന്ന് ഒരു പിടിയുമില്ല.നിനക്ക്‌ ഒരു മാസം കൂടി ക്ഷമിക്കാമോ?"ആ ചോദ്യം അവനെ ചൊടിപ്പിച്ചു.അവന്റെ മുഖം ചുവന്നു തുടുത്തു."നിനക്ക്‌ ലജ്ജയില്ലേ?മാസങ്ങളായി ഞാന്‍ നിന്റെ പിറകേ നടക്കുന്നു.എഴുതിയ എഴുത്തുകള്‍ക്കും വിളിച്ച കോളുകള്‍ക്കും കണക്കില്ല.കഴിഞ്ഞ കൊല്ലം ഫെബ്രുവറി 14-ന്‌ തുടങ്ങിയതല്ലേ ഈ ഇടപാട്‌.ഇനിയെനിക്ക്‌ കാത്തിരിക്കാന്‍ വയ്യ.ഒരു കൊല്ലം കഴിഞ്ഞു.എന്നിട്ടും പറയുന്നതു കേട്ടില്ലേ...ഇനിയും കാത്തിരിക്കാന്‍""ഛെ നിര്‍ത്ത്‌ കഥയുടെ യുക്തി പോയി."സാം ഇടപെട്ടു."എന്താ കുഴപ്പം?""ഒരു ആണ്‍കുട്ടിക്ക്‌ പെണ്‍കുട്ടിയോട്‌ പ്രണയം തോന്നാം,സ്വാഭാവികം.ആ പ്രണയത്തെപ്പറ്റി ചിന്തിക്കാന്‍ കുറച്ചു സമയം കൂടി ആവശ്യപ്പെട്ടതില്‍ എന്താണ്‌ തെറ്റ്‌?""അതും കാമുകിയോട്‌ ഇത്രയും ചീപ്പായി പെരുമാറാമോ?"വികാരവിക്ഷുബ്ധനായി മനുവും ഏറ്റുപിടിച്ചു.എല്ലാവരും ഏകാഭിപ്രായമെന്ന രീതിയില്‍ തലയാട്ടി."അതിന്‌ അവര്‍ തമ്മില്‍ പ്രേമമാണെന്ന് ആരാ പറഞ്ഞത്‌?""പിന്നെ നീ ഇത്ര നേരം പറഞ്ഞത്‌?""ഹോ കുഴച്ചു വച്ച മാവെടുത്ത്‌ നക്കിയിട്ട്‌ റ്റേസ്ട്ടില്ലെന്ന് പറയല്ലെടാ...ഞാനിതൊന്നു ചുട്ടു കഴിയട്ടെ.."ബസ്‌ സ്റ്റോപ്പിലുള്ളവരുടെ ശ്രദ്ധ അവരുടെ നേര്‍ക്ക്‌ തിരിയുന്നു.ഒരാള്‍ ചോദിച്ചു."എന്താ മോനേ പ്രശ്നം?""ചേട്ടാ ഇതു കേള്‍ക്കണം.കഴിഞ്ഞ ഫെബ്രുവരി പതിനാലിന്‌ ഞാന്‍ ഇവള്‍ക്ക്‌..""ഇവള്‍ക്ക്‌...?"അയാള്‍ പുഞ്ചിരിയോടെ ചോദിച്ചു."ഇവള്‍ക്ക്‌ അയ്യായിരം രൂപ കടം കൊടുത്തു.ഒരു ജോലി ശരിയാക്കാനാണെന്നും ഒരു മാസത്തിനകം ശമ്പളം കിട്ടുമ്പോള്‍ തിരിച്ചുതരാമെന്നും പറഞ്ഞാണ്‌ ഇവള്‍ പോയത്‌.പരിചയത്തിന്റെ ഉറച്ച വിശ്വാസതില്‍ ഞാന്‍ രൂപയെടുത്തു കൊടുത്തു.ഒരു കൊല്ലം കഴിഞ്ഞു.ഇന്ന് തരാമെന്നേറ്റതാണ്‌.എന്നിട്ട്‌ ഇപ്പോഴും പണവുമില്ല...പലിശയുമില്ല."അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.ആളുകള്‍ നായികയുടെ നേര്‍ക്ക്‌ തിരിഞ്ഞു. അവള്‍ തന്റെ കദനകഥ അവരെ ബോധ്യപ്പെടുത്തി.ഏറെ നേരം സംസാരിച്ച ശേഷം അവസാനം മധ്യസ്തന്മാര്‍ മുഖേന അടുത്ത മാസം ഒരു തിയതി നിശ്ചയിച്ചതിനു ശേഷം ആള്‍ക്കൂട്ടം പിരിഞ്ഞു.ഒടുവില്‍ എല്ലാവരും പിരിഞ്ഞു കഴിഞ്ഞപ്പോള്‍ കടത്തിന്റെ കാര്യം മനപ്പൂര്‍വം വിസ്മരിച്ചുകൊണ്ട്‌ അവന്‍ അവളോട്‌ പതുക്കെ പറഞ്ഞു."ഹാപ്പി വാലന്റൈന്‍സ്‌ ഡേ"ഞാന്‍ മുഖം വിടര്‍ത്തി ചിരിച്ചു.ചുറ്റും വട്ടമിട്ടിരുന്ന ശ്രോതക്കളോട്‌ ആശങ്കയോടെ ചോദിച്ചു."എങ്ങനെ,കൊള്ളാവോ?"